
ആലപ്പുഴ: ആലപ്പുഴ കുത്തിയത്തോട് ഒന്നര വസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ അർത്തുങ്കലിൽ നിന്ന് ഇന്ന് രാവിലെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
കുത്തിയത്തോട് സ്വദേശി ബിജുവിന്‍റേയും മകനായ ഒന്നര വയസുകാരനാണ് ക്രൂര മർദനമേറ്റത്. മർദനത്തിൽ കൈ ഒടിയുകയും ദേഹമാസകലം പരുക്കേൽക്കുകയും ചെയ്ത ആൺകുട്ടിയെ ആലപ്പുഴ ഗവ. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ കൈക്കുഴയ്ക്ക് പൊട്ടലുണ്ട്, മുതുകിലും കഴുത്തിലും കൈകളിലും കൈകളിലും വടി ഉപയോഗിച്ച് അടിച്ചതിന്‍റെയും കാൽപാദത്തിൽ പൊള്ളലേറ്റതിന്‍റെയും പാടുകളുണ്ട്.
ബിജുവും ഭാര്യയും രണ്ടു മാസമായി അകന്നു താമസിക്കുകയായിരുന്നു. ശേഷം ദീപയും കുഞ്ഞും കൃഷ്ണകുമാറിനോപ്പമായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ കുട്ടിയെ ദീപയും കൃഷ്ണകുമാറും കുത്തിയതോട്ടെ ബിജു താമസിക്കുന്ന വീട്ടിൽ എത്തിച്ചു. എന്നാൽ ഈ സമയം ബിജു ജോലിസ്ഥലത്തായിരുന്നു. തുടർന്ന് ദീപയും കൃഷ്ണകുമാറും കുട്ടിയെ വീടിന് മുന്നിൽ ഇരുത്തിയിട്ട് പോവുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ബിജുവാണ് കുട്ടിയുടെ ദേഹത്തു പരുക്കുകൾ കാണുന്നത്. തുടർന്ന് ആദ്യം തുറവൂർ ഗവ. ആശുപത്രിയിലും ഡോക്ടറുടെ നിർദേശ പ്രകാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തുടർന്ന് കുത്തിയതോട് പൊലീസ് കേസെടുക്കുകയായിരുന്നു. തിരുവിഴയിൽ ഇവർ താമസിച്ച സ്ഥലത്ത് ദീപയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കുത്തിയത്തോട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്ന് വിൽപ്പന , അടിപിടി അടക്കമുള്ള കേസുകളിൽ പ്രതിയാണ് തിരുവിഴ സ്വദേശി കൃഷ്ണകുമാർ.