
എട്ടാം ക്ലാസ് വിദ്യാർഥി പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു; അഹമ്മദാബാദിൽ വന്‍ പ്രതിഷേധം
ന്യൂഡൽഹി: അഹമ്മദാബാദിലെ ഗോദ്ര സെവൻത് ഡേ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി പത്താം ക്ലാസ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി. ഒരാഴ്ച്ച മുമ്പുണ്ടായ തര്‍ക്കത്തിന്‍റെ പേരിൽ ഇവർക്കിടയിൽ വീണ്ടും തർക്കമുണ്ടാവുകയായിരുന്നു. പത്താം ക്ലാസ് വിദ്യാർഥി ഇതര സമുദായത്തില്‍ പെട്ടതെന്നാരോപിച്ചായിരുന്നു തർക്കം. കുത്തേറ്റകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായ പരിക്കുകളോടെ ചൊവ്വാഴ്ച രാത്രി മരിക്കുകയായിരുന്നു.
സംഭവത്തിൽ സ്‌കൂള്‍ മാനേജുമെന്‍റിന് വീഴ്ച്ച പറ്റിയെന്നാരോപിച്ച് എബിവിപിയും രക്ഷിതാക്കളും വിവിധ ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാർ സ്‌കൂൾ ജീവനക്കാരെ ആക്രമിക്കുകയും സ്‌കൂള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ പ്രതിയായ എട്ടാം ക്ലാസ് വിദ്യാർഥിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ജുവനൈൽ നിയമങ്ങൾ പ്രകാരം നടപടികൾ സ്വീകരിച്ചുവരികയാണെന്നും വിഷയത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സ്‌കൂൾ മാനേജുമെന്‍റിനെയും പ്രിൻസിപ്പലിനെയും ഉത്തരവാദികളാക്കിക്കൊണ്ട് രക്ഷിതാക്കളും സംഘടനകളും പരാതികൾ നൽകിയിട്ടുണ്ട്. വിഷയത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.