
വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സഹപാഠി അറസ്റ്റിൽ
ബംഗളൂരു: കർണാടകയിൽ സ്വകാര്യ എൻജിനീയറിങ് കോളെജ് വിദ്യാർഥിനി ക്യാംപസിനുള്ളിൽ ബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ സഹപാഠിയായ 22 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരു, ഹനുമന്ത്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളെജിലെ ഏഴാം സെമസ്റ്ററുകാരിയായ വിദ്യാർഥിയാണ് ബലാത്സംഗത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ആറാം സെമസ്റ്ററിലെ ജീവൻ ഗൗഡയെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഒക്റ്റോബർ പത്തിനാണ് കേസിനാസ്പദമായ സംഭവം. ഉച്ചഭക്ഷണ സമയത്ത് സ്റ്റഡി മെറ്റീരിയലുകൾ വാങ്ങാനാണ് അതിജീവിത ജീവൻ ഗൗഡയെ കണ്ടത്. തുടർന്ന് പെൺകുട്ടിയെ കോളെജിന്‍റെ ഏഴാം നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതി കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചു. രക്ഷപെടാൻ നോക്കിയ പെൺകുട്ടിയെ പ്രതി വലിച്ചിഴച്ച് തൊട്ടു താഴത്തെ നിലയിലെ പുരുഷൻമാരുടെ ടോയ്‌ലെറ്റിലെത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു.
മാനസികമായി തകർന്ന അതിജീവിത ആദ്യം പരാതിപ്പെടാൻ ഭയന്നു. അഞ്ചു ദിവസങ്ങൾക്കുശേഷം മാതാപിതാക്കളുടെ പിന്തുണയോടെയാണ് ഹനുമന്ത്നഗർ പൊലീസിൽ പരാതി നൽകിയത്. സംഭവസ്ഥലത്ത് സിസിടിവി ക്യാമറ ഇല്ലാത്തതിനാൽ ശാസ്ത്രീയ പരിശോധയിലൂടെയാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. അതേസമയം, കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരേ ബിജെപി രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില പാടേ തകർന്നെന്നും സ്ത്രീകളെ സംരക്ഷിക്കാൻ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
ബംഗളൂരുവിലെ ക്രൂര ബലാത്സംഗവും സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങൾ വർധിച്ചതും ഭരണപരാജയത്തിന് തെളിവാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും ബിജെപി നേതാവ് ആർ.അശോക് എക്സിൽ കുറിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ ആയിരത്തോളം കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതായും അതിൽ നൂറിലേറെ ബംഗളൂരുവിലാണെന്നും അദ്ദേഹം ആരോപിച്ചു.