
പ്രതി ദാൻ സിങ്ങിനെ പൊലീസ് ഏറ്റുമുട്ടലിലൂടെ കീഴടക്കിയപ്പോൾ.
റാംപുർ: ഉത്തർ പ്രദേശിലെ റാംപുർ ജില്ലയിൽ ബധിരയും മൂകയുമായ പതിനൊന്നു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. ഗുരുതരമായ മുറിവുകളേറ്റ നിലയിൽ അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഒരു പ്രതിയെ പൊലീസ് ഏറ്റുമുട്ടലിലൂടെ കീഴടക്കി. ഇയാളുടെ കാലിൽ പൊലീസിന്‍റെ വെടിയേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാതായത്. കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച പാടത്ത് വിവസ്ത്രയായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി മീററ്റിലേക്കു മാറ്റിയിരിക്കുകയാണ്.
പോക്സോ പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം തുടരുന്നു. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ദാൻ സിങ് എന്ന ഇരുപത്തിനാലുകാരനെ കണ്ടെത്തിയത്. പെൺകുട്ടിയുടെ അതേ ഗ്രാമത്തിൽ താമസിക്കുന്ന ആളാണിയാൾ.
ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുമ്പോൾ പൊലീസിനു നേരേ വെടിവയ്ക്കുകയായിരുന്നു. പൊലീസ് തിരിച്ച് വെടിവച്ചപ്പോഴാണ് പരുക്കേറ്റത്.
ഒന്നോ അതിലധികമോ ആളുകൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കാമെന്നാണ് കുട്ടിയെ പരിശോധിച്ച ഡോക്റ്റർമാർ പറയുന്നത്. സ്വകാര്യ ഭാഗങ്ങളിൽ പലതരത്തിലുള്ള പരുക്കുകളുണ്ട്. മുഖത്ത് ഭാരമേറിയ വസ്തു കൊണ്ട് അടിയേറ്റിട്ടുണ്ട്.
ഭയചകിതയായ പെൺകുട്ടി ഒന്നും വിശദീകരിക്കാവുന്ന അവസ്ഥയിൽ അല്ലെന്ന് പരിശോധന നടത്തിയ ഡോ. അഞ്ജു സിങ് പറയുന്നു. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രൂരമായ ലൈംഗികാക്രമണങ്ങളിലൊന്നാണിതെന്നും ഡോ. അഞ്ജു.