വാഷിങ്ടൺ: ഇന്ത്യൻ വംശജയായ 5 വയസുകാരിയുടെ മരണത്തിൽ അമെരിക്കയിൽ യുവാവിന് 100 വർഷം തടവുശിക്ഷ. 35 കാരനായ ജോസഫ് ലീ സ്മിത്തിനെയാണ് 100 വർഷത്തേക്ക് ശിക്ഷിച്ചത്. ലൂയിസിയാന 2021ലായിരുന്നു കേസിനാസ്പദമായ സംഭവം.
മോങ്ക്ഹൗസ് ഡ്രൈവിലെ ഒരു ഹോട്ടൽ മുറിയിൽ കളിച്ചു കൊണ്ടിരുന്ന മിയ പട്ടേൽ എന്ന പെൺകുട്ടിയുടെ തലയ്ക്ക് വെടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 3 ദിവസത്തിനുശേഷം മരിച്ചു.
ഹോട്ടൽ ഉടമകളായിരുന്ന വിമലിനും സ്നേഹൽ പട്ടേലിനുമൊപ്പം ഹോട്ടലിന്റെ താഴത്തെ നിലയിലായിരുന്നു മിയയും ഇളയ സഹോദരനും താമസിച്ചിരുന്നത്. സ്മിത്തും മറ്റൊരാളും തമ്മിൽ തർക്കമുണ്ടാവുകയും സ്മിത്ത് തോക്കുകൊണ്ട് അടിക്കുകയും ചെയ്തപ്പോൾ അപ്രതീക്ഷിതമായി വെടിയുണ്ട തെറിച്ച് അടുത്തമുറിയിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയുടെ തലയിലേൽക്കുകയായിരുന്നു.
സംഭവത്തിൽ 2 വർഷത്തിനു ശേഷമാണ് വിധി വരുന്നത്. 60 വർഷത്തേക്ക് സ്മിത്തിന് തടവുശിക്ഷ ജില്ലാ ജഡ്ജി ജോൺ ഡി മോസ്ലി വിധിക്കുകയായിരുന്നു. കൂടാതെ 40 വർഷം കൂടി അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. സ്മിത്ത് സ്ഥിരം കുറ്റവാളിയായതിനാലാണ് ശിക്ഷ കടുത്തതെന്നാണ് റിപ്പോർട്ട്.