

നായ്ക്കുട്ടിയെ വാങ്ങാൻ പണം നൽകിയില്ല; അമ്മയെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി മകൻ
റായ്പുർ: ഛത്തിസ്ഗഡിൽ അമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ. നായ്ക്കുട്ടിയെ വാങ്ങാൻ 200 രൂപ നൽകാത്തതിന്‍റെ പേരിലാണ് റായ്പൂർ സ്വദേശി 45കാരനായ പ്രദീപ് ദേവ്ഗൺ 70 വയസുകാരിയായ അമ്മ ഗണേഷ് ദേവിയെ കൊലപ്പെടുത്തിയത്.
ആക്രമണത്തിൽ പ്രദീപിന്‍റെ ഭാര്യ രാമേശ്വരിക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രദീപിന്‍റെ പതിനഞ്ച് വയസുള്ള മകൻ കൊലപാതകത്തിനു സാക്ഷിയാണ്. തുടർന്ന് കുട്ടി വീട്ടിൽ നിന്നിറങ്ങിയോടി അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു.
അയൽവാസികൾ എത്തിയപ്പോഴേക്കും ഗണേഷ് ദേവി മരണപ്പെട്ടിരുന്നു. സംഭവത്തിനു പിന്നാലെ പ്രദീപ് സ്ഥലം വിട്ടു. സ്ഥിരമായി വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്നയാളാണ് പ്രദീപ് എന്നാണ് നാട്ടുകാർ പറയുന്നത്.