ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് തട്ടിയത് 66 ലക്ഷം; ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറായി
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറായി. തട്ടിപ്പിലൂടെ സ്ഥാപനത്തിന് നഷ്ടമായത് 66 ലക്ഷം രൂപയാണ്.
മൂന്നു ജീവനക്കാരികൾ ചേർന്നാണ് 66 ലക്ഷം രൂപ തട്ടിയെടുത്തതെന്ന് തെളിഞ്ഞിട്ടുണ്ട്.
മൂന്നുജീവനക്കാരികളും ഒരു ജീവനക്കാരിയുടെ ഭർത്താവുമാണ് കേസില്‍ പ്രതികൾ. ദിയകൃഷ്‌ണയുടെ ക്യൂആർ കോഡിന് പകരം ജീവനക്കാരികളുടെ ക്യുആർ കോഡുവഴി പണം തട്ടിയെടുക്കുകയായിരുന്നു. പ്രതികൾ ആഡംബര ജീവിതത്തിനാണ് പണം ഉപയോഗിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കൃഷ്‌ണകുമാർ ജീവനക്കാരികളെ തട്ടികൊണ്ടുപോയെന്ന കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. ജീവനക്കാരികളാണ് കൃഷ്ണകുമാറിനെതിരെ എതിർ പരാതി നൽകിയത്. പരാതിയിൽ കഴമ്പില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിൻ, രാധാകുമാരി എന്നിവരും വിനിതയുടെ ഭർത്താവ് ആദർശുമാണ് പ്രതികൾ. വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തൽ, ചതി എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. രണ്ടു വർഷം കൊണ്ടാണ് പണം തട്ടിയെടുത്തത്.
ഓ ബൈ ഓസി എന്ന ബൊട്ടീക്കിലെ വിനിത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികൾ പണം തട്ടിയെന്ന് കാട്ടി കൃഷ്ണകുമാർ തന്നെയാണ് തിരുവനന്തപുരം അസിസ്റ്റന്‍റ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നത്. ഈ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനുമെതിരായ ഇവർ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും, പണം കവർന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇരുവർക്കുമെതിരായ പരാതി.
