
അജു മന്‍സൂര്‍ | ബിന്‍ഷ
കൊല്ലം: കരുതല്‍ തടങ്കലിൽ പാർപ്പിക്കുന്നതിന് കസ്റ്റഡിയിലെടുത്ത പ്രതിയയെ പൊലീസ് സ്‌റ്റേഷനില്‍നിന്നും രക്ഷപ്പെടാന്‍ സഹായിച്ച ഭാര്യയും പ്രതിയും പിടിയിൽ. കല്ലുംതാഴം സ്വദേശി അജു മന്‍സൂര്‍, ഭാര്യ ബിന്‍ഷ എന്നിവരെയാണ് തമിഴ്‌നാട്ടിലെ ധര്‍മപുരിയിൽ നിന്നും പിടികൂടിയത്.
പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ധര്‍മപുരിയിൽ ഇവർ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞുനിര്‍ത്തിയാണ് പൊലീസിന്‍റെ ഷാഡോ ടീം ഇരുവരേയും പിടികൂടിയതെന്നാണ് വിവരം. പ്രതികള്‍ക്കായി പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഒട്ടേറെ മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ അജു മന്‍സൂര്‍, കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനിൽ കരുതല്‍ തടങ്കലിന്‍റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് രക്ഷപ്പെട്ടത്. കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ ഇയാൾ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഇറങ്ങിയോടുകയായിരുന്നു. ഈ സമയം, അജുവിന്‍റെ ഭാര്യ ബിന്‍ഷ സ്‌കൂട്ടറുമായി സ്റ്റേഷന്‍റെ പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും സ്‌കൂട്ടറില്‍ കയറി കടന്നുകളയുകയായിരുന്നു. ബിന്‍ഷയും ഒട്ടേറെ ലഹരിക്കേസുകളില്‍ പ്രതിയാണെന്നാണ് സൂചന.