

കൊല്ലപ്പെട്ട സുധാകരന്‍
ചാലക്കുടി: മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊന്നയാൾ അറസ്റ്റിൽ. ചാലക്കുടി മേലൂര്‍ കുന്നപ്പിള്ളി ആലക്കപ്പിള്ളിയിലാണ് സംഭവം. കുന്നപ്പിള്ളി മംഗലത്ത് സുധാകരന്‍ (60)ആണ് കൊല്ലപ്പെട്ടത്. സുധാകരന്‍റെ സുഹൃത്തും അയല്‍വാസിയുമായ കേവീട്ടില്‍ ശോഭനനനെ (59)കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. ആലക്കപ്പിള്ളിയിൽ തന്നെയുള്ള പാണേലി രാജന്‍റെ വീട്ടിൽ വച്ചുണ്ടായ വാക്കുതർക്കമാണ് കൊലയിൽ കലാശിച്ചത്.
സുഹൃത്തുക്കളായ സുധാകരനും ശോഭനനും രാവിലെ മുതല്‍ ഒരുമിച്ചുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. മദ്യലഹരിയിലായ രാജൻ ഉറങ്ങിപ്പോയ സമയത്ത് സുധാകരനും ശോഭനനും വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ബഹളം സ്ഥിരമായതിനാൽ അയൽവാസികൾ പ്രശ്നത്തിൽ ഇടപെട്ടില്ല. ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് രാജന്‍റെ വീട്ടിന്‍റെ മുന്‍വശത്തായി സുധാകരന്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് നാട്ടുകാർ കണ്ടത്. സുധാകരന്‍റെ കഴുത്തിൽ കത്തി കൊണ്ട് കുത്തിയ പോലുള്ള ആഴമുള്ള മുറിവ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ചാലക്കുടി ഡിവൈഎസ്പി വി.കെ,രാജവും കൊരട്ടി എസ്ഐ സി.പി.ഷിബുവും അടക്കമുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ദരും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മേലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്.സുനിത, വൈസ് പ്രസിഡന്‍റ് പോളി പുളിക്കന്‍, വാര്‍ഡ് മെമ്പര്‍ പി.ആര്‍.ബിബന്‍രാജ്, പഞ്ചായത്തംഗം സൗമ്യമോഹന്‍ ദാസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. മരണപ്പെട്ട സുധാകരന്‍ തൊഴിലുറപ്പ് തൊഴിലാളിയാണ്. ഭാര്യ ഷീല, മക്കള്‍, സലിത, നിമ്മി, ശ്രീഹരി. മരുമക്കള്‍, അജു, ബിനീഷ്.