
നിയമവിരുദ്ധ ബെറ്റിങ് ആപ്പുകൾക്ക് പ്രചാരം നൽകിയതുമായി ബന്ധപ്പെട്ടുളള അന്വേഷണം വ്യാപിപ്പിച്ച് ഇഡി
ന്യൂഡൽഹി: നിയമവിരുദ്ധ ബെറ്റിങ് ആപ്പുകൾക്ക് പ്രചാരം നൽകിയതുമായി ബന്ധപ്പെട്ടുളള അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്‌റ്ററേറ്റ് (ഇഡി). ക്രിക്കറ്റ് താരങ്ങളെയും സിനിമാ താരങ്ങളെയും അന്വേഷണത്തിന്‍റെ പരിധിയിൽ കൊണ്ടുവരാനാണ് ഇഡിയുടെ നീക്കം.
ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്, സുരേഷ് റെയ്ന, യുവ്‌രാജ് സിങ് എന്നിവരെയും നടി ഉർവശി റൗട്ടേലയേയും ഇഡി ചോദ്യം ചെയ്തതായാണ് വിവരം. രാജ്യത്ത് നിരോധിച്ച 1xബെറ്റ് പോലുളള ബെറ്റിങ് പ്ലാറ്റ് ഫോമുകൾക്ക് താരങ്ങൾ പ്രചാരം നൽകുന്നതാണ് അന്വേഷണം നടക്കാനുളള കാരണം.
ഇത്തരം പ്രചരണങ്ങൾ നടത്തി ജനങ്ങളെ വഞ്ചിച്ചെന്നാണ് താരങ്ങൾക്കെതിരേയുളള കേസ്. രാജ്യത്തെ വിവിധ നിയമങ്ങള്‍ ലംഘിച്ചാണ് ബെറ്റിങ് പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഏജന്‍സികള്‍ പ്രാഥമികമായി വിലയിരുത്തുന്നത്.
ഐടി ആക്ട്, ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്ട്, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.