
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാമുകിയും സഹോദരനും കൂട്ടാളികളും ചേർന്നു പ്രവാസിയെ തട്ടിക്കൊണ്ടു പോയി സ്വർണവും പണവും കവർന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണു തക്കല സ്വദേശി മുഹയുദ്ദീനെ തട്ടിക്കൊണ്ടു പോയി സ്വർണവും പണവും കവർന്നത്. സംഭവത്തിൽ കാമുകി ഇൻഷ, സഹോദരൻ ഷഫീക്ക് എന്നിവരുൾപ്പടെ ആറു പേർ പിടിയിലായി. പതിനഞ്ച് ലക്ഷത്തി എഴുപത്തയ്യായിരം രൂപയും ഫോണും സ്വർണവുമാണ് ഇവർ കവർന്നത്.
ഫെബ്രുവരി 22-നാണു മുഹയുദ്ദീനെ വിമാനത്താവളത്തിൽ നിന്നും തട്ടിക്കൊണ്ടു പോയത്. തുടർന്നു ചിറയിൻകീഴിലെ ഒരു റിസോർട്ടിൽ രണ്ടു ദിവസത്തോളം കെട്ടിയിട്ടു. ദുബായിൽ വച്ച് മുഹയുദ്ദീനും ഇൻഷയും അടുപ്പത്തിലായിരുന്നു. പിന്നീട് ബന്ധത്തിൽ നിന്നും പിന്മാറിയപ്പോൾ ഇൻഷ പണം ആവശ്യപ്പെടുകയായിരുന്നു. ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടത്. പണം നൽകാൻ വിസമ്മതിച്ചതോടെയാണ് തട്ടിക്കൊണ്ടു പോയി കവർച്ച നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.
കവർച്ചയ്ക്കു ശേഷം മുഹയുദ്ദീനെ വിമാനത്താവളത്തിന്‍റെ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.