
നോയ്ഡയിൽ വ്യാജ പൊലീസ് സ്റ്റേഷന്‍ പിടിച്ചെടുത്ത് പൊലീസ്; 6 പേർ അറസ്റ്റിൽ
നോയ്ഡ: ഉത്തർ പ്രദേശിലെ നോയ്ഡയിൽ വ്യാജ പൊലീസ് സ്റ്റേഷൻ സ്ഥാപിച്ച് തട്ടിപ്പ് നടത്തിയ ആറംഗ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്‍റർനാഷണൽ പൊലീസ് & ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്ന പേരിൽ ഓഫിസ് ആരംഭിക്കുകയും ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഘത്തെ നോയ്ഡ പൊലീസാണ് അറസ്റ്റു ചെയ്തത്.
വിഭാഷ്, ആരാഗ്യ, ബാബുൽ, പിന്റുപാൽ, സമ്പംദാൽ, ആശിഷ് എന്നിങ്ങനെ അറസ്റ്റിലായ ആറ് പേരും പശ്ചിമ ബംഗാൾ സ്വദേശികളാണ്.
സർക്കാർ ഉദ്യോഗസ്ഥരുടെ വേഷം, വ്യാജ രേഖകൾ, വ്യാജ ഐഡികൾ, പൊലീസ് ശൈലിയിലുള്ള ചിഹ്നങ്ങൾ എന്നിവ ഉപയോഗിച്ച് പണം തട്ടാനുമാണ് സംഘം ശ്രമം നടത്തിയത്. പൊലീസ് പറയുന്നതനുസരിച്ച്, അന്താരാഷ്ട്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരായി വേഷം മാറുകയും വെബ്സൈറ്റ് രൂപീകരിച്ച് സംഭാവനകൾ ശേഖരിക്കുകയുമായിരുന്നു. നിയമാനുസൃതമാണെന്ന് തെളിയിക്കാൻ വിവിധ ദേശീയ, അന്തർദേശീയ സർട്ടിഫിക്കറ്റുകൾ ഇവർ ഓൺലൈനിൽ പ്രദർശിപ്പിച്ചതായും ചെയ്തു.
നോയ്ഡയിലെ ഫേസ് 3 ഏരിയയിലാണ് സംഘം വ്യാജ ഓഫീസ് സ്ഥാപിച്ചത്. വ്യാജ ഐഡികൾ, ഔദ്യോഗികമെന്ന് തോന്നിപ്പിക്കുന്ന രേഖകൾ, പാസ്ബുക്കുകൾ, ചെക്ക്ബുക്കുകൾ എന്നിവയുടെ വലിയൊരു ശേഖരം പൊലീസ് പരിസരത്ത് നിന്ന് കണ്ടെടുത്തു. ഗാസിയാബാദിൽ നിന്ന് അടുത്തിടെ പുറത്തുവന്ന ഒരു വ്യാജ എംബസി കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് തട്ടിപ്പ് സംഘത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറയുന്നു.
പ്രാഥമിക അന്വേഷണത്തിൽ അവരുടെ കൈവശം വ്യാജ സ്റ്റാമ്പുകൾ, ലെറ്റർഹെഡുകൾ, വിവിധ സർക്കാർ ചിഹ്നങ്ങളുടെ പകർപ്പുകൾ എന്നിവ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വ്യാജ എംബസി പൊലീസ് അടച്ചു പൂട്ടി. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.