മലപ്പുറം: മലപ്പുറം കാളികാവ് ഉദിരംപൊയിലിൽ രണ്ടരവയസുകാരിയുടെ മരണത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെതിരേ പൊലീസ് കൊലക്കുറ്റം ചുമത്തി. ഫായിസിന്‍റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റവും ഫായിസിന് മേല്‍ ചുമത്തിയിട്ടുണ്ട്.
കുട്ടിയുടെ മരണം ക്രൂരമർദനം ഏറ്റിട്ടാണെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മർദനത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ബോധം പോയ കുഞ്ഞിനെ എറിഞ്ഞ് പരുക്കേൽപ്പിച്ചു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയില്‍ രക്തം കെട്ടി കിടക്കുന്നുണ്ട്. മര്‍ദ്ദനമേറ്റപ്പോള്‍ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കുഞ്ഞിന്‍റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്നു പറഞ്ഞാണ് ഇന്നലെ വൈകിട്ട് പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സംഭവത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെതിരെ മാതാവും ബന്ധുക്കളും പരാതി നൽകിയിരുന്നു. കുട്ടിയെ അച്ഛൻ നിരന്തരമായി മർദിക്കാറുണ്ടായിരുന്നെന്നും കുട്ടിയെ കൊന്നതാണെന്നുമായിരുന്നു അവരുടെ പരാതി. പിന്നാലെ പൊലീസ് മുഹമ്മദ് ഫായിസിനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് പൊസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.