
പ്ലസ് ടു വിദ്യാർഥികൾ ക്രൂരമായി മർദിച്ച കുട്ടിയുടെ മൂക്കിന് സർജറി വേണമെന്ന് അച്ഛൻ
കൊച്ചി: തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിൽ പ്ലസ് ടു വിദ്യാർഥികൾ ക്രൂരമായി മർദിച്ച പത്താം ക്ലാസുകാരന്‍റെ പരുക്ക് ഗുരുതരമെന്ന് കുട്ടിയുടെ അച്ഛൻ. മൂക്കിന് വലിയ പൊട്ടലുണ്ടെന്നും സർജറി വേണമെന്നും ഡോക്ടർമാർ അറിയിച്ചെന്ന് മർദ്ദനമേറ്റ വിദ്യാർഥിയുടെ അച്ഛൻ പറഞ്ഞു.
കുട്ടിയുടെ ഒരു പല്ല് ഇളകിപോയി. മുഖത്ത് മുഴുവൻ നീരാണ്. ചെവിക്കും പരുക്കേറ്റിട്ടുണ്ടെന്നും അച്ഛൻ പറഞ്ഞു. മകന് നീതി കിട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് മൂന്നിനാണ് ചിന്മയ സ്കൂളിൽ വെച്ച് അക്രമം ഉണ്ടായത്. പ്ലസ്ടു വിദ്യാര്‍ഥികള്‍ പത്താം ക്ലാസുകാരന്‍റെ മൂക്ക് ഇടിച്ചു തകര്‍ക്കുകയായിരുന്നു.
സംഭവത്തിൽ ചിന്മയ വിദ്യാലയത്തിലെ അഞ്ച് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെയാണ് തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. പെണ്‍സുഹൃത്തിന്‍റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.