
മഴയത്ത് കളിക്കാന്‍ വാശിപിടിച്ച 10 വയസുകാരനെ അച്ഛന്‍ കുത്തികൊന്നു!
ന്യൂഡല്‍ഹി: മഴയത്ത് കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 10 വയസുകാരനെ പിതാവ് കുത്തികൊന്നു. സംഭവത്തിൽ 40 കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ആക്രമിക്കാൻ ഉപയോഗിച്ച കത്തി വീട്ടിൽ നിന്നു കണ്ടെടുത്തതായി പൊലീസ് പറയുന്നു.
സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ സാഗര്‍പുരില്‍ ഞായറാഴ്ച (June 29) ഉച്ചയ്ക്കാണ് സംഭവം. മഴയത്ത് കളിക്കാൻ കുട്ടി നിർബന്ധം പിടിച്ചപ്പോൾ പിതാവ് എതിർക്കുകയുയിരുന്നു. എന്നാൽ കുഞ്ഞ് വീണ്ടും വാശി പിടിച്ച് കരഞ്ഞതോടെ പിതാവ് അടുക്കളയിൽ നിന്നും കത്തി എടുത്ത് കുട്ടിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ ഉച്ചയ്ക്കു 1.30 ഓടെ ഡൽഹിയിലെ ദാദാ ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ പിതാവ് തന്നെയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് പൊലീസ് പറയുന്നു. പിതാവും 4 മക്കളുമടങ്ങുന്ന കുടുംബം സാഗർപൂരില്‍ ഒറ്റമുറി വീട്ടിലായിരുന്നു താമസം. കുട്ടിയുടെ മാതാവ് ഏതാനും വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടു. മറ്റ് കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു അച്ഛന്‍ കുഞ്ഞിനേ ആക്രമിച്ച. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും കുട്ടികളുടെ സ്വകാര്യത മാനിച്ചാണ് പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിടാത്തതെന്നും പൊലീസ് വ്യക്തമാക്കി.