തന്നെ അറിയില്ലെന്നു പറഞ്ഞതിന് വിദ്യാർഥിയെ കൊല്ലാൻ ശ്രമിച്ച ഗുണ്ട അറസ്റ്റിൽ

ആക്രമണത്തിൽ മുസമ്മിലിന്‍റെ കർണ്ണപടം തകർന്നു, ആന്തരിക രക്‌ത സ്രാവം ഉണ്ടായി തലച്ചോറിനും പരുക്കേറ്റു.
goon arrested for attacking student in Kollam
ജനമധ്യേ തന്നെ തിരിച്ചറിഞ്ഞില്ലെന്നാരോപണം; വിദ്യാർഥിയെ കൊല്ലാൻ ശ്രമിച്ച ഗുണ്ട അറസ്റ്റിൽ
Updated on

കൊല്ലം: വിദ്യാർഥിയെ മർദിക്കുകയും കൊല്ലാൻ ശ്രമിക്കു​കയും ചെയ്ത ശേഷം കടന്നു കളഞ്ഞ ​ഗുണ്ടയെ പൊലീസ് പിടികൂടി. ചിതറ ബൗണ്ടർമുക്കിൽ താമസിക്കുന്ന കൊട്ടിയം ഷിജു (48) ആണ് അറസ്റ്റിലായത്. പൊതു ജനമധ്യത്തിൽ തന്നെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ ഇയാൾ വിദ്യാർഥിയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. പാങ്ങോട് മൂന്നുമുക്ക് സ്വദേശി മുസമ്മലിനാണ് (18) ആക്രമണത്തിൽ പരുക്കേറ്റത്. ഏപ്രിൽ 17നായിരുന്നു കേസിനാസ്പദമായ സംഭവം.

കൊല്ലത്ത് കോച്ചിങ് ക്ലാസിനു പോയ മുസമ്മൽ സ്വകാര്യ ബസിൽ വീട്ടിലേക്ക് വരുമ്പോഴാണ് മർദനമേറ്റത്. ബൗണ്ടർ മുക്കിൽ വച്ച് ബസ് ബ്രേക്ക് ഡൗൺ ആയി മുസമ്മിൽ ഉൾപ്പെടെയുള്ളവർ ബസിൽ നിന്നും ഇറങ്ങി നിന്ന സമയം അതുവഴി സ്കൂട്ടറിലെത്തിയതായിരുന്നു കൊട്ടിയം ഷിജു വിദ്യാർത്ഥികളോട് റോഡിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ ''നിനക്ക് മാറാൻ ബുദ്ധിമുട്ടുണ്ടോടാ, ​ഗുണ്ട കൊട്ടിയം ഷിജുവിനെ അറിയില്ലേ'' എന്നും ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മുസമ്മിൽ മറുപടി നൽകിയത്. ഇതിനു പിന്നാലെയാണ് മർദനം.

കഴുത്തിന് കുത്തിപ്പിടിച്ച് ബസിനോട് ചേർത്ത് വച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഷിജുവിന്‍റെ സുഹൃത്തായ ഷിബുവും മുസമ്മലിനെ മർദിച്ചിരുന്നു. ഇയാളെ നേരത്തെ പൊലീസ് പിടികൂടി. ആക്രമണത്തിൽ മുസമ്മിലിന്‍റെ കർണ്ണപടം തകർന്നു, ആന്തരിക രക്‌ത സ്രാവം ഉണ്ടായി തലച്ചോറിനും പരുക്കേറ്റു.

ഒരു മാസത്തിലധികമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊട്ടിയം ഷിജുവിനെ കൊട്ടിയത്തുള്ള ബന്ധുവീട്ടിൽ നിന്ന് പൊലീസ് പിടികൂടി. ഇയാൾ നിരവധി അടിപിടി കേസിൽ പ്രതിയാണെന്നു പൊലീസ് വ്യക്തമാക്കി. കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com