
കോട്ടയം: ഈരാറ്റുപേട്ടയിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന 4പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് ചിറപ്പാറയിൽ വീട്ടിൽ സി.എസ് സബീർ(35), ആർപ്പൂക്കര ഈസ്റ്റ് പള്ളത്ത് വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന മോഹിത് കൃഷ്ണ(41), കോട്ടയം പുലിയന്നൂർ തെക്കുംമുറി ഭാഗത്ത് കാരത്തറ വീട്ടിൽ മുരളി(50), കോതമംഗലം നെല്ലിമറ്റം ഭാഗത്ത് വടക്കേടത്ത്പറമ്പിൽ വീട്ടിൽ സച്ചു(30) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് ഈരാറ്റുപേട്ട കുറ്റിപ്പാറ സ്കൂളിന് സമീപമുള്ള വീട്ടിൽ കഴിഞ്ഞമാസം 27ന് രാത്രി പതിനൊന്നേമുക്കാലോടെ അതിക്രമിച്ചുകയറി വീടിൻ്റെ ജനൽ ചില്ലുകൾ അടിച്ചു പൊട്ടിക്കുകയും, വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് കയ്യിലുണ്ടായിരുന്ന അരിവാൾ കൊണ്ട് ഗൃഹനാഥനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവർക്ക് ഗൃഹനാഥൻ്റെ കുടുംബത്തോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിൻ്റെ തുടർച്ചയെന്നോണമാണ് ഇവർ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.
പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലിൽ സാജിദ് നസീർ, എം.ബി അൻസാരി, ശ്രീനി യോഹന്നാൻ എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന മറ്റു പ്രതികളെ പിടികൂടുന്നതിനു വേണ്ടി ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിൻ്റെ നേത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലില്‍ ഇവരെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു.
ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ വി.വി വിഷ്ണു, ഷാബുമോൻ ജോസഫ്, പി.എസ് അംശു, അനിൽ വർഗീസ്, സി.പി.ഓ മാരായ കെ.സി അനീഷ്, കെ.ആർ ജിനു, ജോബി ജോസഫ്, അജിത് എം.ചെല്ലപ്പൻ സന്ദീപ് രവീന്ദ്രൻ, എൻ.ആർ രാജേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളായ സബീറിന് ഈരാറ്റുപേട്ട, ആലപ്പുഴ, പള്ളിക്കത്തോട്, കടുത്തുരുത്തി, പൊൻകുന്നം, തൊടുപുഴ എന്നീ സ്റ്റേഷനുകളിലും, മോഹിത് കൃഷ്ണ ഏലൂർ സ്റ്റേഷനിലെയും, മുരളി കിടങ്ങൂർ സ്റ്റേഷനിലെയും ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി.