ബിഹാറില്‍ ദുരഭിമാനക്കൊല; അച്ഛനും മകനും ചേർന്ന് അമ്മയെയും മകളെയും കൊലപ്പെടുത്തി
representative image
പാറ്റ്ന: ബിഹാറില്‍ അച്ഛനും മകനും ചേർന്ന് അമ്മയെയും മകളെയും കൊലപ്പെടുത്തി. അമ്മ പാർവതി ദേവി, മകൾ പ്രതിമ കുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. അച്ഛൻ തെരഞ്ഞെടുത്ത വരനെ മകൾ വിവാഹം കഴിക്കാൻ തയാറാവാതെ, സ്വന്തം ഇഷ്ടപ്രകാരം ഒരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് ദുരഭിമാനക്കൊലയ്ക്കു കാരണം. സംഭവത്തിൽ പാർവതിയുടെ ഭർത്താവ് രാം നാഥ് റാമിനെയും, ഇളയ മകൻ ഛോട്ടു കുമാറിനെയും അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായും എസ്പി റൗഷൻ കുമാർ അറിയിച്ചു.
ബിഹാറില്‍ ചുടിയ പൊലീസ് സ്റ്റേഷൻ പരിധിയിയിലെ പിയാരകലയിൽ ശനിയാഴ്ച്ചയോടെയാണ് സംഭവം. ജാർഖണ്ഡിലെ ഒരു യുവാവുമായി പ്രതിമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ ഈ വിവാഹത്തിന് എതിരാണെന്നും ഇഷ്ടപ്പെട്ടയാളെ മാക്രമേ വിവാഹം കഴിക്കുകയുള്ളൂ എന്നും പ്രതിമ വാശി പിടിച്ചു. അമ്മ പാർവതിയും ഇതേ തീരുമാനത്തിനൊപ്പം നിന്നു. ഇതോടെ പ്രതികൾ ഇതിൽ തീരുമാനത്തിൽ അസ്വസ്തരായി.
പിന്നീട് വെള്ളിയാഴ്ച രാത്രി, അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന പ്രതിമയെ കഴുത്തിൽ ഷാൾ ഉപയോഗിച്ച് ഞെരുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പാർവ്വതിയെയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.
അന്വേഷണത്തിൽ ഇവരുടെ മൃതദേഹങ്ങൾ പ്രദേശത്തെ പവർ ഗ്രിഡ് സബ്‌സ്റ്റേഷനു സമീപമുള്ള ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് കണ്ടെടുത്തു. വീടിന് പുറത്തെ മോട്ടോർ പമ്പ് പ്രവർത്തിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് അമ്മയും മകളും മരിച്ചതെന്നായിരുന്നു ആദ്യം പ്രതികൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇരുവരുടെയും മൊഴികളിൽ വൈരുധ്യം മനസിലാക്കി.
കൂടാതെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളിൽ മുറിവുകൾ കണ്ടത്തിയത് കേസന്വേഷണത്തിൽ വഴിത്തിരിവായി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഷാളും കൊല്ലപ്പെട്ടവരുടെയും പ്രതികളുടെയും പിടിച്ചെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചതായി എസ്പി റൗഷൻ കുമാർ അറിയിച്ചു.