ഹൈദരാബാദ്: വിവാഹത്തിനു മുൻപ് ചിരി മനോഹരമാക്കാൻ ശസ്ത്രക്രിയ നടത്തിയ യുവാവ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ലക്ഷ്മി നാരായണ വിഞ്ജമാണ് (28) ശസ്ത്രക്രിയക്കിടെ മരണപ്പെട്ടത്. ഹൈദരാബാദ് ഇന്‍റർനാഷനൽ ഡെന്‍റൽ ക്ലിനിക്കിലായിരുന്നു സംഭവം.
ഫെബ്രുവരി 16 നായിരുന്നു സംഭവം. അനസ്തീഷ്യ നൽകിയതിന്‍റെ ഡോസ് കൂടിയതാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ശസ്ത്രക്രിയക്കിടെ മകൻ ബോധരഹിതനാകുകയായിരുന്നെന്നും ഉടൻ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ജീവനക്കാർ വീട്ടുകാരെ ബന്ധപ്പെട്ടതായി പിതാവ് രാമലു വിഞ്ജം പറഞ്ഞു.
എന്നാൽ മറ്റൊരു ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതേസമയം,ഇത്തരത്തിലൊരു ശസ്ത്രക്രിയ നടത്തുന്ന കാര്യം ലക്ഷ്മി നാരായണൻ വീട്ടുകാരെ അറിയിച്ചിരുന്നില്ലെന്നാണ് വിവരം. സംഭവത്തിൽ ആശുപത്രിക്കെതിരെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.