

മദ്യം നൽകി അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
പാലക്കാട്: മലമ്പുഴയില്‍ മദ്യം നല്‍കി അധ്യാപകന്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. പീഡന വിവരം മറച്ചു വച്ചുവെന്നും പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്നും കാട്ടിയാണ് നടപടി. മാനേജരെ അയോഗ്യനാക്കാനും തീരുമാനമുണ്ട്.
പീഡന വിവരമറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാത്തതില്‍ സ്‌കൂളിലെ അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ആറുവര്‍ഷം മുന്‍പാണ് പ്രതി സ്‌കൂളിലെത്തിയത്. അന്ന് മുതലുള്ള ഇയാളുടെ പശ്ചാത്തലവും മലമ്പുഴ പൊലീസ് അന്വേഷിച്ചുവരികയാണ്.
സംഭവത്തിൽ സ്കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. പീഡന വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ദിവസങ്ങളോളം സംഭവം മറച്ചുവച്ചു. പൊലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്.
ഡിസംബർ 18നാണ് വിദ്യാർഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം തന്നെ സ്‌കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19 ന് അധ്യാപകനെതിരേ മാനേജ്മെന്‍റ് മുഖേന നടപടിയെടുക്കുകയും ചെയ്തു.
എന്നാൽ, സംഭവം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാൻ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. പീഡന വിവരം മറച്ചുവച്ചതിനും അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചതിനുമടക്കം സ്കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് വിവരം.