
പട്ടായയിൽ ട്രാൻസ്ജെൻഡേഴ്സ് നാല് ലക്ഷം രൂപയുടെ സ്വർണ മാല മോഷ്ടിച്ചതായി ഇന്ത്യക്കാരന്‍റെ പരാതി; വിശ്വസിക്കാതെ പൊലീസ്
പട്ടായ: തായ്ലൻഡിൽ വച്ച് സ്വർണമാല മോഷണം പോയതായി ഇന്ത്യൻ യുവാവിന്‍റെ പരാതി. പട്ടായയിൽ രാത്രി നടക്കാനിറങ്ങിയപ്പോൾ 4 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണമാല ട്രാൻസ് ജെൻഡേഴ്സ് മോഷ്ടിച്ചതായാണ് യുവാവ് പരാതി നൽകിയത്.
27 കാരനായ ഹേമന്ത് കുമാർ എന്ന യുവാവാണ് പരാതിയുമായി പട്ടായ സിറ്റി പൊലീസ് സ്റ്റേഷനിലെത്തിയത്. രാത്രി നടക്കാനിറങ്ങിയ തന്നെ പിന്തുടർന്ന് 2 ട്രാൻസ് ജെൻഡേഴ്സ് എത്തുകയും തന്നെ ഉമ്മ വയ്ക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തതായി ഹേമന്ത് കുമാർ പറയുന്നു. അവർ പോയ ശേഷം തന്‍റെ സ്വർണമാല കാണാതായി തിരിച്ചറിയുകയുമായിരുന്നെന്ന് ഹേമന്ത് പറയുന്നു. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.
എന്നാൽ ഹേമന്ത് കുമാറിന്‍റെ പരാതിയിൽ പൊലീസ് സംശയം പ്രകടിപ്പിച്ചു. പരാതി വ്യാജമാവാമെന്ന നിഗമനത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഹേമന്ത് പരാതിയിൽ പറയുന്നത് പോലൊരു സംഭവമുണ്ടായതായി കണ്ടെത്താൻ പൊലീസിനായിട്ടില്ല. ഹേമന്തിന്‍റെ ബാങ്ക് അക്കൗണ്ടുകളടക്കം പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ഹേമന്തിന്‍റെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാവുമെന്നും പട്ടായ പൊലീസ് അറിയിച്ചു.