
സർനിയ: ക‍്യാനഡയിലെ ഒന്‍റാറിയോയിൽ ഇന്ത‍്യൻ വിദ‍്യാർഥിയെ കുത്തിക്കൊന്നു. ലാംബ്ടൺ കോളെജിലെ ഒന്നാം വർഷ ബിസിനസ് മാനേജ്മെന്‍റ് വിദ‍്യാർഥി ഗുറാസിസ് സിങ്ങ് (22) നെയാണ് 36കാരനായ ക്രോസ്ലി ഹണ്ടർ കുത്തികൊലപ്പെടുത്തിയത്. സർനിയയിലെ ക‍്യൂൻ സ്ട്രീറ്റിലായിരുന്നു സംഭവം. അടുക്കളയിൽ വച്ച് ഇരുവരും തമ്മിലുണ്ടായ വഴക്ക് പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
റൂം മേറ്റ് ഗുറാസിസ് സിങ്ങിനെ ഒന്നിലധികം തവണ കത്തിയെടുത്ത് കുത്തിയതായാണ് റിപ്പോർട്ട്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയും ഗുറാസിസ് സിങ്ങിന്‍റെ മൃതദേഹം കണ്ടെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രതിയെ ശനിയാഴ്ച ജുഡീഷ്യൽ ഓഫീസർക്ക് മുന്നിൽ ഹാജരാക്കും. കൊലപാതക കാരണമെന്താണെന്ന് കണ്ടെത്താൻ വിശദമായി അന്വേഷണം നടത്തിവരികയാണെന്നും വംശീയമായ ഘടകങ്ങൾ കൊലയ്ക്ക് കാരണമായോയെന്ന് പരിശോധിക്കുമെന്നും പൊലീസ് മേധാവി ഡെറിക്ക് ഡേവിസ് അറിയിച്ചു. ഗുറാസിസ് സിങ്ങിന്‍റെ മരണത്തിൽ കോളെജ് അനുശോചനം രേഖപ്പെടുത്തി.