ടൊറന്‍റോ: ക്യാനഡയിലെ ക്ഷേത്രങ്ങളിൽ നിരന്തരമായി മോഷണം നടത്തിയിരുന്ന ഇൻഡോ കനേഡിയൻ യുവാവ് അറസ്റ്റിൽ. ജഗ്ദീഷ് പാന്തർ എന്നയാളാണ് അറസ്റ്റിലായത്. ക്യാനഡയിലെ ദുർഹാം, ഗ്രേറ്റർ ടൊറന്‍റോ മേഖലയിലാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. എന്നാൽ മോഷണത്തിനു പിന്നിൽ വിദ്വേഷപ്രചാരണമല്ലെന്ന് പൊലീസ് വ്യക്തമാക്കി.
പിക്റിങ്ങിലെ ബേയ്ലി സ്ട്രീറ്റിലുള്ള ഹിന്ദു ക്ഷേത്രം കുത്തിത്തുറന്നു കവർച്ച നടത്തിയതിന്‍റെ അന്വേഷണത്തിലാണ് പാന്തർ പിടിയിലായത്. ഇയാൾ മോഷണം നടത്തുന്ന ദൃശ്യങ്ങൾ പൊലീസിന്‍റെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു.
പക്ഷേ പൊലീസ് എത്തും മുൻപേ തന്നെ ഇയാൾ ഭണ്ഡാരം കുത്തിത്തുറന്നെടുത്ത പണവുമായി രക്ഷപ്പെട്ടു. അജാക്സിലെ ക്ഷേത്രത്തിൽ കവർച്ച നടത്തുന്ന ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. ആറു ക്ഷേത്രങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയതിലാണ് പാന്തറിനെതിരേ കേസ് ചാർജ് ചെയ്തിരിക്കുന്നത്.