

കൊച്ചി: എറണാകുളം പനമ്പള്ളി നഗറിലെ വിദ്യാനഗർ റോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിന്‍റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന വംശിക എന്ന അപ്പാർട്ട്മെന്‍റിലെ ഒരു കുളിമുറിയിൽ നിന്നു രക്തക്കറ കണ്ടെത്തി. ഒരു ബിസിനസുകാരൻ, ഭാര്യ, മകൾ എന്നിവരാണ് ഈ അപ്പാർട്ട്മെന്‍റിലുണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്ത് വരുകയാണ്.
മകൾ ഗർഭിണിയായിരുന്നതായി മാതാപിതാക്കൾക്ക് അറിയില്ലായിരുന്നെന്നാണ് വിവരം. മകൾ പ്രസവിച്ച കുട്ടിയെയാണ് എറിഞ്ഞു കൊന്നതെന്നാണ് പ്രാഥമിക നിഗമനം. ജനിച്ച ഉടനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം താഴേയ്ക്ക് എറിയുകയായിരുന്നു എന്നു കരുതുന്നു.
കൊറിയർ വാങ്ങിയ ആമസോൺ കവറിലാക്കിയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. ഈ കവർ രക്തത്തിൽ കുതിർന്ന നിലയിലായിരുന്നു. ഇതിലെ ബാർകോഡ് സ്കാൻ ചെയ്താണ് പൊലീസ് 5C എന്ന അപ്പാർട്ട് മെന്‍റിലേക്ക് എത്തുന്നത്.
ശുചീകരണത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. പരിശോധനയിൽ നവജാത ശിശുവിന്‍റെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം.