
ഹരികുമാർ, ശ്രീതു
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ അമ്മാവനായ ഹരികുമാറിനെ മുഖ‍്യ പ്രതിയാക്കിയും അമ്മ ശ്രീതുവിനെ രണ്ടാം പ്രതിയുമാക്കി നെയ്യാറ്റിൻകര കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ ജനുവരി 30നായിരുന്നു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ അസ്വാഭാവികത തോന്നിയ പൊലീസ് കുടുംബത്തെ ഒന്നാകെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് അമ്മാവനാണ് കുറ്റവാളിയെന്ന് തെളിഞ്ഞത്.
വെള്ളത്തില്‍ വീണ് ശ്വാസംമുട്ടിയാണ് ദേവേന്ദു മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഹരികുമാറിനെ ആദ‍്യം പൊലീസ് പ്രതി ചേർത്തിരുന്നുവെങ്കിലും അമ്മ ശ്രീതുവിനെ 8 മാസങ്ങൾക്കു ശേഷമാണ് ഫോൺ സന്ദേശം ഉൾപ്പടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി ചേർത്തത്. ഹരികുമാറിന് സഹോദരി ശ്രീതുവുമായി വഴിവിട്ട ബന്ധമുണ്ടെന്നും ഇതിൽ കുട്ടി തടസമായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ.