ഇടുക്കി: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി പണം വാങ്ങിയ സംഭവത്തിൽ മൂന്നുപേരെ ഇടുക്കി മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തതോടെ പുറത്തുവന്നത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്.
2023 ഏപ്രിൽ മുതൽ പലരിൽ നിന്നായി അഞ്ച് ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെയാണ് സംഘം തട്ടിയെടുത്തത്. എം ആൻഡ് കെ ഗ്ലോബൽ സൊല്യൂഷൻസ് എന്ന റിക്രൂട്ടിംഗ് ഏജൻസിയുടെ പേരിലായിരുന്നു തട്ടിപ്പ്.
ഊന്നുകല്ല്, കുട്ടമംഗലം സ്വദേശി തളിച്ചിറയിൽ ടി.കെ. കുര്യാക്കോസ്, ഇടുക്കി മുരിക്കാശ്ശേരി ചിറപ്പുറത്ത് സി.എ. എബ്രഹാം, എബ്രഹാമിന്‍റെ ഭാര്യ ബീന എബ്രഹാം എന്നിവരെയാണ് മുരിക്കാശ്ശേരി സിഐ അനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇടുക്കി മുള്ളരിക്കുട്ടി സ്വദേശി ഫിലിപ്പ് വർഗീസിന്‍റെ പരാതിയെത്തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇസ്രായേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപ ഇവർ ഫിലിപ്പിൽനിന്ന് വാങ്ങിയിരുന്നു. പിന്നീട് പല തവണ പണം ആവശ്യപ്പെട്ടതല്ലാതെ ജോലി കിട്ടിയില്ല. തുടർന്നാണ് പരാതി നൽകിയത്.
ഒന്നാം പ്രതിയായ കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ തലക്കോട്, അടിമാലി, മുരിക്കാശേരി എം ആൻഡ് കെ ഗ്ലോബൽ സൊല്യൂഷൻസ് എന്ന പേരിൽ നടത്തിയിരുന്ന റിക്രൂട്ടിങ് ഏജൻസി കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.
പണം നൽകിയവർ പരാതിയുമോയി പൊലീസിനെ സമീപിച്ചതോടെ ഇവർ ഓഫിസുകൾ പൂട്ടി മുങ്ങി. ആഴ്ച്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ തൊടുപുഴയിൽ നിന്നു രണ്ടും മൂന്നും പ്രതികളെ മുരിക്കാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാം പ്രതിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആലുവയിൽ നിന്നാണ് ഒന്നാം പ്രതി കുര്യാക്കോസിനെ പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി മുന്നൂറിലധികം ആളുകൾ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.