തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളെജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് കൈമാറിയിട്ടും അനുബന്ധ രേഖകൾ കൈമാറാൻ വൈകിയ മൂന്നു വനിതാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നടപടി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി സ്വീകരിക്കുന്നത്.
ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സെക്ഷൻ ഓഫിസർ, അസിസ്റ്റന്‍റ് എന്നിവരെയാണ് സസ്പെൻഡ് ചെയ്യുക. മുഖ്യമന്ത്രി ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് സിദ്ധാർഥിന്‍റെ പിതാവ് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഈ മാസം 9 നാണ് കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാനസർക്കാർ വിജ്ഞാപനം ഇറക്കിയത്. എന്നാൽ 16 നാണ് വിജ്ഞാപനത്തിന്‍റെ പകർപ്പ് കൊച്ചിയിലെ സിബിഐ ഓഫിസിലേക്ക് അയച്ചത്. ഇതിനു പിന്നാലെ അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ അടങ്ങിയ രേഖകൾ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന വിവരവും പുറത്തുവന്നു. രേഖകൾ ലഭിക്കാത്തതിനാൽ സിബിഐക്ക് അന്വേഷണ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.