
കളമശേരി ഗവൺമെന്‍റ് പോളി ടെക്നിക്
കളമശേരി: കളമശേരി പോളിടെക്നിക് കഞ്ചാവ് കേസിൽ മുഖ‍്യപ്രതിയായ ഒഡീശ സ്വദേശി പിടിയിൽ. പ്രതിയായ അജയ് പ്രധനെ ഒഡീശയിലെ ദരിങ്ക്ബാദിൽ നിന്നു കളമശേരി പൊലീസാണ് പിടികൂടിയത്. പിടിയിലായ പ്രതിയാണ് ഹോസ്റ്റലിലേക്ക് എത്തിക്കാൻ ഇതര സംസ്ഥാന സംഘത്തിന് കഞ്ചാവ് കൈമാറിയത്.
കേസുമായി ബന്ധപ്പെട്ട് നാലു വിദ‍്യാർഥികളെ കോളെജിൽ നിന്നു പുറത്താക്കിയിരുന്നു. മാർച്ച് 14ന് കളമശേരി പോളിടെക്നിക്കിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ടുകിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്.
കെഎസ്‌യു പ്രവർത്തകരായ ആകാശ്, ആദിത‍്യൻ എന്നിവരെയും എസ്എഫ്ഐ പ്രവർത്തകനായ അഭിരാജിനെയുമായിരുന്നു പൊലീസ് പിടികൂടിയിരുന്നത്. ആകാശിന്‍റെ മുറിയിൽ നിന്ന് 1.9 കിലോ കഞ്ചാവാണു പിടികൂടിയത്. വിദ‍്യാർഥികൾക്ക് ആകാശ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.