
അയൽവീട്ടിലെ കുട്ടികൾക്കൊപ്പം കളിച്ചു; 'സാത്താന്‍ കൂടി'യെന്ന് ആരോപിച്ച് പാസ്റ്റർ മക്കളെ കെട്ടിയിട്ട് മർദിച്ചു
representative image
നാഗർകോവിൽ: വീടിനടുത്തുള്ള കുട്ടികളുമായി കളിച്ചതിന് 8 മാസം പ്രായമുള്ള കുഞ്ഞിനെ ഉൾപ്പടെ 3 മക്കളെ കെട്ടിയിട്ട് മർദിച്ച പാസ്റ്റർ അറസ്റ്റിൽ. കരുങ്കൽ പുല്ലത്തുവിളയിൽ വാടകയ്ക്കു താമസിക്കുന്ന കിങ്സിലി ഗിൽബർട്ട് (45) ആണ് അറസ്റ്റിലായത്. 8 മാസം പ്രായമുള്ള മകളും 6, 3 വയസുള്ള രണ്ട് ആൺകുട്ടികളുമാണ് ക്രൂരമർദനത്തിനിരയായത്.
സംഭവം നടക്കുന്ന അന്ന് കുട്ടികളെ വീട്ടിലാക്കി കിങ്സിലി പുറത്ത് പോയിരുന്നു. കുട്ടികളെ വീട്ടിൽ അടച്ചിട്ട ശേഷമാണ് കിങ്സിലി ഗിൽബർട്ടും ഭാര്യയും വിവിധ സ്ഥലങ്ങളിൽ പ്രാർഥനയ്ക്കു പോകുന്നത്.
കഴിഞ്ഞ ദിവസം പ്രാർഥനയ്ക്കു പോയ ഇവർ തിരികെ വരുമ്പോൾ കുട്ടികൾ അടുത്ത വീട്ടിലെ കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു. ഇതു കണ്ട പാസ്റ്റർ പ്രകോപിതനാവുകയും കുട്ടികളെ മർദിക്കുകയുമായിരുന്നു.
കുട്ടികളുടെ ശരീരത്തിൽ സാത്താൻ കൂടിയെന്ന് ആരോപിച്ചാണ് വ്യായാമത്തിന് ഉപയോഗിക്കുന്ന സ്കിപ്പിങ് റോപ് ഉപയോഗിച്ച് കുട്ടികളെ അടിച്ചത്. രാത്രി കുട്ടികളുടെ നിലവിളി കേട്ട അയൽവാസികൾ വീടിന്‍റെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. പിന്നാലെ പൊലീസ് എത്തി കതകു തുറന്നപ്പോൾ മൂന്നു കുട്ടികളെയും കയറിൽ കെട്ടിയിട്ടനിലയിലാണ് കണ്ടത്. അവശനിലയിലായിരുന്ന കുട്ടികളുടെ ദേഹത്ത് അടിയുടെ പാടുകളുമുണ്ടായിരുന്നു.
സംഭവം നടക്കുമ്പോൾ കുട്ടികളുടെ അമ്മ വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. കുട്ടികളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം സമീപത്തെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.