
യു. സാജിദ
മുംബൈ: സൈബർ തട്ടിപ്പ് കേസുകളിൽ പ്രതിയായ കാസർഗോഡ് സ്വദേശിനി അറസ്റ്റിൽ. തളങ്കര സ്വദേശിനി യു. സാജിദയെയാണ് കാസർഗോഡ് സൈബർ ക്രൈം പൊലീസ് മുംബൈ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തത്.
ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കിയായിരുന്നു ഇവർ സൈബർ തട്ടിപ്പ് നടത്തിയിരുന്നത്. ഇങ്ങനെ 2024 മാർച്ച് മുതൽ പല ദിവസങ്ങളിലായി സൈബർ തട്ടിപ്പിലൂടെ പണം കൈക്കലാക്കിയെന്നാണ് കേസ്.
ബാങ്ക് അക്കൗണ്ടും എടിഎം കാർഡുമായി ലിങ്ക് ചെയ്തിരുന്ന മൊബൈൽ നമ്പർ കൈവശപ്പെടുത്തിയ ശേഷമായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പൊലീസിന്‍റെ തുടരന്വേഷണത്തിൽ ഇത്തരത്തിൽ നിരവധി പേർ തട്ടിപ്പിന് ഇരയായതായി കണ്ടെത്തിയിരുന്നു.
പിന്നീട് കേസെടുത്തതോടെ പ്രതികൾ വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിന്നീട് മുംബൈ വിമാനത്താവളത്തിലെത്തിയപ്പോൾ ഒന്നാം പ്രതിയെ തടഞ്ഞുവയ്ക്കുകയായിരുന്നു. അതേസമയം കേസിലെ രണ്ടാം പ്രതിയായ ബി.എം. മുഹമ്മദ് സാബിർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.