

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ അന്വേഷണങ്ങളിലേക്ക് പൊലീസ്. നവജാത ശിശുവിനെയും വയോധികനെയും കൊന്ന് കുഴിച്ചിട്ടെന്ന് പ്രതികളിലൊരാളായ നീതിഷ് കുറ്റസമ്മതം നടത്തിയതോടെയാണ് കൂടുതൽ അന്വേഷണങ്ങളിലേക്ക് പൊലീസ് കടക്കുന്നത്. വയോധികനെ കുഴിച്ചിട്ടെന്ന് സംശയിക്കുന്ന വീടിന്‍റെ തറപൊളിച്ച് ഇന്ന് പരിശോധന നടത്തും. കുഞ്ഞിനെ കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന മറ്റൊരു വീടിന്‍റെ തൊഴിത്തിലും പരിശോധന നടത്തും.
സംഭവത്തിൽ കൊല്ലപ്പെട്ട വിജയന്‍റെ മകൻ വിഷ്ണു, അമ്മ സുമ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്. സഹോദരിയുടെ കുഞ്ഞിനെയും അച്ഛനെയുമാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് കിട്ടിയ വിവരം. കുഞ്ഞിനെ നിതീഷ് തൂവാലകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും, അച്ഛനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് മൊഴി. വിഷ്ണുവിന്‍റെ സഹോദരിക്ക് നിതീഷുമായുള്ള ബന്ധത്തിലുണ്ടായ കുഞ്ഞാണ് ഇതെന്നാണ് സൂചന.
2016 ൽ നടന്ന സംഭവമായിനാൽ കുഞ്ഞിന്‍റെ മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ ലഭിക്കുമോയെന്ന സംശയവും പൊലീസിനുണ്ട്. ദുർമന്ത്രവാദത്തിന് നേതൃത്വം നൽകിയെന്ന് കരുതുന്ന നിതീഷിനെ ഞായറാഴ്ച 1.30 വരെ കട്ടപ്പന കോടതി കസ്റ്റഡിയിൽ വിട്ടിരുന്നു. ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്. വിഷ്ണു മോഷ്ണത്തിനിടെ പരുക്കേറ്റ് ചികിത്സയിലാണ്.