

ഉത്തർപ്രദേശിൽ ഖലിസ്ഥാൻ ഭീകരൻ പിടിയിൽ
ബഹ്റൈച്ച്: നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഖലിസ്ഥാൻ ഭീകരനെയും അമെരിക്കൻ പൗരനെയും അറസ്റ്റു ചെയ്തു. ഖലിസ്ഥാൻ അനുകൂല സംഘടനയായ 'വാരിസ് പഞ്ചാബ് ദേ'യുടെ അംഗമായ വിക്രംജീത് സിങ്, സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അമെരിക്കൻ പൗരനും പഞ്ചാബിലെ മൊഗ സ്വദേശിയുമായ മൻവീർ സിങ് ധില്ലോൺ എന്നിവരാണ് പിടിയിലായത്.
ഇന്തോ-നേപ്പാൾ അന്താരാഷ്ട്ര അതിർത്തിയിലെ രൂപൈദിഹ പൊലീസ് സ്റ്റേഷൻ പരിധിയിൽ സശസ്ത്ര സീമാ ബൽ, ഉത്തർപ്രദേശ് പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
ഇവരെ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവരാൻ സഹായിച്ച കുറ്റത്തിന് രൂപൈദിഹ സ്വദേശികളായ സുരേഷ് കുമാർ പാഥക്, ദിലീപ് ഉപാധ്യായ്, വാഹന ഡ്രൈവറായ രാഹുൽ കുമാർ എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു.
2023ൽ പഞ്ചാബിലെ അജ്‌നാല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് വിക്രംജീതും ധില്ലോണും. ഇവരെ പിടികൂടാൻ പഞ്ചാബ് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നെന്ന് ബഹ്റൈച്ച് ജില്ലാ പൊലീസ് മേധാവി വിശ്വജീത് ശ്രീവാസ്തവ പറഞ്ഞു.
നേപ്പാളിൽ നിന്ന് രൂപൈദിഹ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ഇരുവരെയും സുരക്ഷാസേന തടഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ 'വാരിസ് പഞ്ചാബ് ദേ'യുമായുള്ള ഇവരുടെ ബന്ധവും വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇവർക്കെതിരെ രൂപൈദിഹ പൊലീസ് കേസെടുത്തു.