
കോട്ടയം: കുമ്മനത്ത് താമസസ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ അന്യ സംസ്ഥാനക്കാരൻ എക്സൈസിന്റെ പിടിയിലായി. കുമ്മനം കുളപ്പുരക്കടവ് ജങ്ഷന് സമീപം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്താണ് അസം സ്വദേശി മന്നാസ് അലി കഞ്ചാവ് ചെടി വളർത്തി വന്നിരുന്നത്. കഞ്ചാവ് ചെടിയും, കൈവശം സൂക്ഷിച്ച 10 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
കുറച്ച് നാളുകളായി കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്റ്റർ ഇ.പി സിബിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. 3 മാസമായി ഇയാൾ കഞ്ചാവ് ചെടി നട്ടു നനച്ചു വളർത്തിയിരുന്നുവെന്ന് എക്സൈസ് ഓഫീസർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ എ.പി ബാലചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.എൻ അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എസ് സുമോദ്, കെ എച്ച് ഹരികൃഷ്ണൻ, റ്റി എം ശ്രീകാന്ത്, എക്സൈസ് ഡ്രൈവർ സി.കെ അനസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.