കാർ യാത്രികരെ കൊലപ്പെടുത്താൻ ശ്രമിച്ച ഇരട്ട സഹോദരങ്ങൾ അറസ്റ്റിൽ

കാർ യാത്രികരെ കൊലപ്പെടുത്താൻ ശ്രമിച്ച ഇരട്ട സഹോദരങ്ങൾ അറസ്റ്റിൽ

ഇവർ കാറിന് മുൻവശം കുറുകെ ചാടുകയും വാഹനത്തിൽ ഇരുന്ന യുവാക്കൾ ഇത് ചോദ്യം ചെയ്യുകയുമായിരുന്നു.
Published on

കോട്ടയം: മണർകാടിന് സമീപം കാറിൽ സഞ്ചരിച്ചു വന്ന യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇരട്ട സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. മണർകാട് കുഴിപ്പുരയിടം ഭാഗത്ത് ആമലകുന്നേൽ വീട്ടിൽ എ.വി മഹേഷ് (42), ഇയാളുടെ ഇരട്ട സഹോദരനായ എ.വി മനേഷ് (42) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ മണർകാട് കവലയ്ക്ക് സമീപം വച്ച് കാറിൽ സഞ്ചരിച്ചു വന്നിരുന്ന പാമ്പാടി സ്വദേശികളായ യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ കാറിന് മുൻവശം കുറുകെ ചാടുകയും വാഹനത്തിൽ ഇരുന്ന യുവാക്കൾ ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇവര്‍ കാറിൽ ഇരുന്ന യുവാക്കളെ ചീത്തവിളിക്കുകയും, സമീപത്തുണ്ടായിരുന്ന ഇന്‍റർലോക്ക് കട്ടയുടെ പൊട്ടിയ കഷണംകൊണ്ട് ഇവരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

ഇതിനു ശേഷം യുവാവിന്‍റെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ ഇവര്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് മണർകാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. മണർകാട് സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽ ജോർജ്, എസ്.ഐ മാരായ സന്തോഷ്, സുരേഷ്, സി.പി.ഓ മാരായ തോമസ് രാജു, സുബിൻ, ഹരിദാസപണിക്കർ എന്നിവർ ചേർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

logo
Metro Vaartha
www.metrovaartha.com