

കഴക്കൂട്ടത്തെ നാലുവയസുകാരന്‍റെ മരണം കൊലപാതകം; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ
representative image
തിരുവനന്തപുരം: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ നാല് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുട്ടിയുടെ കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി മുന്നി ബീഗത്തിന്‍റെ മകൻ ഗിൽദാറാണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടർന്ന് മുന്നി ബീഗത്തേയും സുഹൃത്ത് തൻബീർ ആലത്തിനേയും ഞായറാഴ്ച പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുകയായിരുന്നെന്ന് കാട്ടി മുന്നി ബീഗം ഞായറാഴ്ചയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നു. കഴുത്തിൽ അസ്വഭാവികമായ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് കുഞ്ഞിനെ പരിശോധിച്ച ഡോക്റ്റർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.കയറോ തുണിയോ കൊണ്ട് മുറുക്കിയതാണ് പാടുകൾ എന്നാണ് പ്രാഥമിക നിഗമനം.