
കൊച്ചി: തൃപ്പൂണിത്തുറയിൽ കൈക്കൂലിയായി മദ്യം വാങ്ങിയ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് കേസെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഉനൈസ് അഹമ്മദ്, പ്രിവന്‍റീവ് ഓഫീസർ സാബു കുര്യാക്കോസ് എന്നിവർക്കെതിരേയാണ് കേസ്. പണത്തിന്‍റെ സ്ഥാനത്ത് ഇവർ പതിവായി മദ്യം കൈക്കൂലിയായി വാങ്ങുന്നു എന്നു രഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ പേട്ടയിലെ എക്സൈസ് ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്.
പേട്ടയിൽ ബെവ്റിജസ് മദ്യ സംഭരണശാലയിൽ നിന്ന് മദ്യ ലോഡുകള്‍ ഔട്ട്‌ലെറ്റുകളിലേക്കും ബാറുകളിലേക്കും കൊണ്ടു പോകാന്‍ എക്സൈസ് രജിസ്റ്ററില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. ഇത്തരത്തിൽ രേഖപ്പെടുത്താന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ മദ്യം തന്നെ കൈക്കൂലിയായി വാങ്ങിയിരുന്നു എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
ലോഡൊന്നിന് രണ്ട് കുപ്പി വീതം ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയിരുന്നതായും വ്യക്തമായി. പരിശോധനയിൽ 2000 രൂപയോളം വില വരുന്ന 4 ഫുള്‍ ബ്രാണ്ടി കുപ്പികളും വിജിലൻസ് സംഘം കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തായും തുടർ നടപടികൾ സ്വീകരിച്ച് വരുന്നതായും വിജിലൻസ് വ്യക്തമാക്കി.