പറ്റ്ന: ബിഹാറിലെ ജമൂവി ജില്ലയിൽ മലയാളി പാസ്റ്റർ സി.പി. സണ്ണിക്ക് ഹിന്ദുത്വവാദികളുടെ മർദനമേറ്റതായി പരാതി. കഴിഞ്ഞ ദിവസം സിക്കൻന്ധ്ര ഗ്രാമത്തിൽ ആരാധന നടത്തുമ്പോൾ ജയ് ശ്രീറാം വിളിച്ചു കൊണ്ട് ഒരു കൂട്ടം ആളുകൾ എത്തി ആരാധന തടസപ്പെടുത്തുകയും, പാസ്റ്റർ സണ്ണിയെയും കൂടെയുള്ള യുവാവിനെയും മർദിച്ച് തെരുവിലൂടെ വലിച്ചഴയ്ക്കുകയുമായിരുന്നു.
തലയ്ക്കും പുറത്തു ഒക്കെ ഒന്നിലധികം പേർ ചേർന്ന് അടിക്കുകയും ചെയ്തു. തുടർന്ന് വഴിയിലൂടെ നടത്തിക്കെണ്ടു പോയി. കൊന്നുകളയും എന്നും, ജയ് ശ്രീറാം വിളിച്ചാൽ ഇനിയാരും തല്ലില്ലെന്ന് ആക്രോശിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കേൾക്കാം. ഇതിനിടെ പോലീസ് എത്തിയാണ് സണ്ണിയെയും ഒപ്പമുണ്ടായിരുന്ന ഭാര്യ കൊച്ചുറാണിയെയും മോചിപ്പിക്കുന്നത്.
പാസ്റ്റർ സണ്ണി കഴിഞ്ഞ 29 വർഷമായി വടക്കേ ഇന്ത്യയിൽ മിഷണറി പ്രവർത്തനം നടത്തിവരുകയാണ്. ഐപിസി വൈക്കം സെന്‍ററിലെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ എം.എം. പീറ്ററിന്‍റെ മകനാണ്. ജ്യേഷ്ഠ സഹോദരൻ പാസ്റ്റർ സി.പി. രാജു (എജി അലാഹാബാദ്).