
പത്തനംതിട്ട: വസ്തുവിന്‍റെ അതിരുതെളിച്ചതിനെപ്പറ്റി ഭർത്താവും അയൽവാസിയുമായുണ്ടായ തർക്കത്തെതുടർന്ന് വീട്ടമ്മയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെരുനാട് ളാഹ മഞ്ഞത്തോട് കോളനിയിൽ രാജുവിന്‍റെ ഭാര്യ ആശാ രാജുവിനെ മർദ്ദിച്ച ശരത് ലാലി(32) നെയാണ് പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടാം പ്രതിയാണ് ശരത് ലാൽ.
ബുധനാഴ്ച്ച സന്ധ്യക്ക് ഏഴു മണിയോടെയാണ് സംഭവം. രാജു വനഭൂമിയോട് ചേർന്ന അതിര് വൃത്തിയാക്കുന്നതിനിടെ, അയൽവാസി അജയൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. അജയൻ വീടിനു മുന്നിൽ നിന്ന് അസഭ്യം വിളിക്കുകയും തുടർന്ന് ശരത്തിനെ ഫോൺ ചെയ്ത് വരുത്തുകയും ചെയ്തു. ശരത് യുവതിയെ പിടലിക്ക് പിടിച്ചു തള്ളി താഴെയിട്ട ശേഷം ഷൂ ഇട്ട കാലുകൊണ്ട് വലതുകാലിൽ ചവട്ടി പരിക്കേൽപ്പിച്ചു. പിടിവലിക്കിടയിൽ ആശയുടെ നൈറ്റിക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതികൾക്കായുള്ള അന്വേഷണത്തിൽ ളാഹയിൽ വച്ച് രണ്ടാം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഒന്നാം പ്രതി അജയൻ ഒളിവിലാണ്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പെരുനാട് പോലീസ് ഇൻസ്‌പെക്ടർ രാജീവ് കുമാറിന്‍റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ എസ് ഐമാരായ രവീന്ദ്രൻ നായർ, റെജി തോമസ്, സി പി ഓമാരായ അശ്വതി, പ്രദീപ് എന്നിവരാണ് പങ്കെടുക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.