
മുവാറ്റുപുഴ: കള്ളനോട്ടുമായി യുവാവ് പൊലീസ് പിടിയിൽ. കോതമംഗലം പുതുപ്പാടി കുരുപ്പാത്തടത്തിൽ വീട്ടിൽ പ്രവീൺ ഷാജി (24) യെയാണ് മുവാറ്റുപുഴ പൊലീസ് പിടി കൂടിയത്. ഇയാളിൽ നിന്ന് 500 രൂപയുടെ 2 ,200 രൂപയുടെ 4, 50 രൂപയുടെ 3 വീതം കള്ളനോട്ടുകൾ കണ്ടെടുത്തു. പ്രവീൺ ഷാജിയുടെ പേഴയ്ക്കാപ്പിള്ളിയിലെ പ്രണവ് ഓട്ടോ ഇലക്ട്രിക്ക് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ നോട്ട് അടിയ്ക്കാനുപയോഗിക്കുന്ന പ്രിന്‍ററും അനുബന്ധസാമഗ്രികളും കണ്ടെടുത്തു. ഇവിടെയാണ് കള്ളനോട്ട് നിർമ്മാണം നടത്തിയിരുന്നത്.
കിഴക്കേക്കരയിലെ പെട്രോൾ പമ്പിൽ , കഴിഞ്ഞ ദിവസം ലഭിച്ച 500 രൂപയുടെ ഒരു നോട്ട് കള്ളനോട്ട് ആണോ എന്ന സംശയം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് പമ്പിൽ വന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോട്ട് നൽകി പെട്രോളടിച്ചത് ഇയാളെന്ന് കണ്ടെത്തിയത്. പിന്നീട് നടന്ന പരിശോധനയിലാണ് കള്ളനോട്ടും, പ്രിന്ററും പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ വിഷ്ണു രാജു , ബേബി ജോസഫ്, എ.എസ്.ഐ പി.എം രാജേഷ്, എസ്.സി പി.ഒ ബേസിൽ സ്ക്കറിയ എന്നിവരാണ് ഉണ്ടായിരുന്നത്.