
പുനെ: പിറന്നാൾ ആഘോഷിക്കുന്നതിനായി വിദേശത്തേക്ക് കൊണ്ടു പോകാഞ്ഞതിൽ രോഷാകുലയായ ഭാര്യ ഭർത്താവിനെ മൂക്കിനിടിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മുംബൈയിലെ വൻവാഡിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. 38കാരനായ നിഖിൽ ഖന്നയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ 36കാരിയായ ഭാര്യ രേണുകയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിഖിൽ ഖന്ന മുംബൈയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ്. കഴിഞ്ഞ സെപ്റ്റംബർ 18നായിരുന്നു രേണുകയും പിറന്നാൾ. ദുബായിൽ പോയി പിറന്നാൾ ആഘോഷിക്കണമെന്നായിരുന്നു രേണുകയുടെ ആഗ്രഹമെങ്കിലും അതു നടത്തിക്കൊടുക്കാൻ നിഖിലിന് സാധിച്ചില്ല.
നവംബർ 5നു വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് സമ്മാനം നൽകാഞ്ഞതിലും രേണുക അസ്വസ്ഥയായിരുന്നു. ബന്ധുവിന്‍റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലേക്ക് പോകണമെന്ന ആവശ്യത്തോടും ഭർത്താവ് പ്രതികരിക്കാതെ വന്നതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോയത്. വെള്ളിയാഴ്ച ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വലിയ വാഗ്വാദമുണ്ടായി. കോപാകുലയായ രേണുക നിഖിലിന്‍റെ മൂക്കിൽ ശക്തിയായി ഇടിച്ചതോടെ രക്തം അനിയന്ത്രിതമായി പ്രവഹിക്കാൻ തുടങ്ങി. നിഖിൽ ബോധരഹിതനായതോടെ അയൽക്കാരെ അറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രേണുക ഭർത്താവിനെ വെറും കൈ കൊണ്ടാണോ അതോ മറ്റേതെങ്കിലും വസ്തുക്കൾ ഉപയോഗിച്ചാണോ ഇടിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. നിഖിലിന്‍റെ പോസ്റ്റു മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിന്‍റെ കാരണം വ്യക്തമാകൂ എന്നു പൊലീസ് പറയുന്നു.