
റെജിമോന്‍ (58)
കോട്ടയം: ഭാര്യയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ ഗൃഹനാഥനെ വീടിന് സമീപത്തെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്ഫോടനത്തിൽ വയർ തകർന്ന നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മണർകാട് ഐരാറ്റുനട സ്വദേശി റെജിമോനെ (58) യാണ് വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
കിണർ നിർമാണ തൊഴിലാളിയാണ് മരണപ്പെട്ട റെജിമോൻ. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് റെജി വീട്ടിലെത്തിയത്. തുടർന്ന് റെജിയും ഭാര്യ വിജയമ്മയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. തർക്കത്തെ തുടർന്ന് റെജി വീടുവിട്ടിറങ്ങി പോവുകയായിരുന്നു.
രാത്രി 11 മണിയോടെ വീടിന്‍റെ പിൻഭാഗത്തുള്ള പുരയിടത്തിൽ വൻ സ്ഫോടന ശബ്ദം കേട്ട് ബന്ധുക്കൾ തെരഞ്ഞ് നോക്കിയപ്പോഴാണ് വയർ തകർന്ന നിലയിൽ റെജിയുടെ മൃതദേഹം കണ്ടെത്തിയത്.
ഉടൻ ബന്ധുക്കൾ വിവരം മണർകാട് പൊലീസിൽ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് വയറ്റിൽ സ്ഫോടക വസ്തു കെട്ടിവച്ച് പൊട്ടിച്ചതാണ് എന്ന മനസിലാക്കുന്നത്. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: സുജിത്ത്, സൗമ്യ.