അനധികൃതമായി പണം പലിശയ്ക്ക് കൊടുത്ത കേസിൽ കടുത്തുരുത്തിയിൽ ഒരാൾ അറസ്റ്റിൽ
കോട്ടയം: ലൈസൻസോ മറ്റ് അധികാരപത്രമോ ഇല്ലാതെ ഇടപാടുകാര്‍ക്ക് പണം പലിശയ്ക്ക് കൊടുത്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി മാന്നാർ മൂലേകുന്നത്ത് വീട്ടിൽ സാബു മത്തായി(52) എന്നയാളെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ലൈസൻസോ മറ്റ് മതിയായ രേഖകളോ ഇല്ലാതെയാണ് വീട്ടില്‍ പണമിടപട് നടത്തിയിരുന്നത്.
ഇത്തരത്തില്‍ പണമിടപാട് നടത്തുന്നതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തി. പരിശോധനയിൽ ഇയാൾ ഇടപാടുകാരിൽ നിന്ന് അനധികൃതമായി ഈടായി വാങ്ങി സൂക്ഷിച്ചിരുന്ന ചെക്കുകളും ആധാർ കാർഡ് കോപ്പികളും കണ്ടെടുത്തു. കടുത്തുരുത്തി സ്റ്റേഷൻ എസ്.ഐ പി.എസ് അരുൺകുമാർ, കെ.ജി ജയകുമാർ, എ.എസ്.ഐ ഗിരീഷ് കുമാർ, ഷീഫ ബീവി, സി.പി.ഓ അനീഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.