
65കാരിയായ അമ്മയെ രണ്ടു തവണ ബലാത്സംഗം ചെയ്തു; മകൻ അറസ്റ്റിൽ
ന്യൂഡൽഹി: 65 വയസ്സുള്ള അമ്മയെ രണ്ടു തവണ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ. ഡൽഹിയിലെ ഹോസ് ഖാസിയിലാണ് സംഭവം. കുടുംബത്തോടെ സൗദി അറേബ്യയിൽ തീർഥ യാത്ര കഴിഞ്ഞ് മടങ്ങി വന്ന ഉടനെയാണ് മകൻ പീഡിപ്പിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹോസ് ഖാസിയിൽ സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ഭർത്താവിനും മകനും മകൾക്കുമൊപ്പമാണ് 65കാരി താമസിച്ചിരുന്നത്. മൂത്ത മകൾ വിവാഹം കഴിഞ്ഞ് ഭർതൃഗൃഹത്തിലാണ്. ജൂലൈ 17ന് ഇളയ മകൾക്കും ഭർത്താവിനുമൊപ്പം പരാതി നൽകിയ സ്ത്രീ സൗദി അറേബ്യയിൽ പോയിരുന്നു.
യാത്രയ്ക്കിടെ മകൻ പിതാവിനെ വിളിച്ച് പെട്ടെന്ന് ഡൽഹിയിലേക്ക് തിരിച്ച് വരണമെന്നും അമ്മയിൽ നിന്ന് വിവാഹമോചനം നേടണമെന്നും ആവശ്യപ്പെട്ടു. താൻ കുട്ടിയായിരുന്ന സമയത്ത് അമ്മയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും പ്രതി ആരോപിച്ചിരുന്നു. ഓഗസ്റ്റ് 1ന് കുടുംബം തിരിച്ചെത്തി. അമ്മയെ ഒരു മുറിയിൽ പൂട്ടിയിട്ട് യുവാവ് തന്‍റെ കുട്ടിക്കാലം നശിപ്പിച്ചുവെന്നാരോപിച്ച് മർദിച്ചു.
ഭയന്ന സ്ത്രീ തന്‍റെ മൂത്ത മകളുടെ വീട്ടിലേക്ക് പോയി. ഓഗസ്റ്റ് 11ന് വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ മകൻ വീണ്ടും മർദനം തുടർന്നു. രാത്രിയോടെ അമ്മയോട് തനിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് മുറിയിലേക്ക് എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പൂർവബന്ധത്തിനുള്ള ശിക്ഷയെന്നാണ് യുവാവ് സംഭവത്തെ ന്യായീകരിച്ചത്. ഓഗസ്റ്റ് 14ന് രണ്ടാമതും അമ്മയെ ബലാത്സംഗം ചെയ്തു. ഇതോടെയാണ് ഇളയ മകളുടെ സഹായത്തോടെ സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.