കോട്ടയത്ത് ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് ബന്ധുവിനെ കൊലപ്പെടുത്തി; പ്രതിക്കായി തെരച്ചിൽ

വെട്ടേറ്റ റിജോ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കയറി
കോട്ടയത്ത് ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് ബന്ധുവിനെ കൊലപ്പെടുത്തി; പ്രതിക്കായി തെരച്ചിൽ
സംഭവസ്ഥലത്ത് പരിശോധന നടത്തുന്ന പൊലീസ്

കോട്ടയം: വടവാതൂരില്‍ ഭാര്യയുടെ കാമുകന്‍ എന്ന് സംശയിച്ച്‌ ബന്ധുവിനെയും സുഹൃത്തിനെയും ഭര്‍ത്താവ് ആക്രമിച്ചു. ഒരാൾ മരിച്ചു. ബന്ധുവായ ചെങ്ങളം സ്വദേശി രഞ്ജിത്ത് (40) ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. വടവാതൂര്‍ കുരിശിന് സമീപമായിരുന്നു ആക്രമണം. രഞ്ജിത്ത് സുഹൃത്തിനൊപ്പം വടവാതൂര്‍ കുരിശിന് സമീപം ബസിറങ്ങി. ഇവര്‍ മുന്നോട്ട് നടക്കവെ അജേഷ് പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.

റിജോയെ അജേഷ് വെട്ടുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി രഞ്ജിത്തിനെ ആക്രമിച്ചത്. ഇതിനിടെ റിജോ സമീപത്തെ ആശുപത്രിയിലേക്ക് ഓടിക്കയറി. എന്നാല്‍, നിലത്തുവീണ രഞ്ജിത്തിനെ അജേഷ് പിന്നെയും ആക്രമിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അജേഷ് ഓടി. തൊട്ടടുത്ത ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അജേഷിന്റെ ഭാര്യയുടെ അമ്മാവന്റെ മകളുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. സംശയ രോഗത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.