
ഭക്ഷണം ചീത്തയാക്കിയ 80 വയസുകാരനായ സുഹൃത്തിനെ 65 വയസുകാരൻ കൊലപ്പെടുത്തി. യുഎസിലെ മാൻഫിൽഡിലാണ് സംഭവം. താങ്ക്സ് ഗിവിങ് പരിപാടിക്കായി തയാറാക്കിയ ഭക്ഷണത്തിലേക്ക് തുമ്മിയതാണ് കൊലപാതക കാരണം. റിച്ചാർഡ് ലോംബാർഡി എന്ന 65 കാരനാണ് ഫ്രാങ്ക് ഗ്രിസ്‌വോൾഡ് എന്ന 80 കാരനെ കൊലപ്പെടുത്തിയത്.
ബുധനാഴ്ച പൊലീസിന്‍റെ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് ഒരു കോൾ എത്തി. മാൻഫിൽഡിലെ ഒരു വീട്ടിൽ ഒരാൾ അവശനിലയിൽ കിടക്കുന്നു എന്നാണ് ഫോൺ കോലിലൂടെ പറഞ്ഞത്. വീട്ടിലെത്തിയ ഉദ്യോഗസ്ഥർ തലയിൽ നിന്നും രക്തം വാർന്ന് അടുക്കളയിൽ കിടക്കുന്ന ഫ്രാങ്ക് ഗ്രിസ്‌വോൾഡിനെയാണ് കണ്ടത്. നെറ്റിയിൽ അടിയേറ്റ പാടുകളും ഉണ്ടായിരുന്നു. ഉടൻ തന്നെ ഉദ്യോഗസ്ഥർ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പിന്നാലെ റിച്ചാർഡ് ലോംബാർഡ് കുറ്റസമ്മതവുമായി പൊലീസിനെ സമീപിച്ചു. താൻ ഉണ്ടാക്കി വച്ച ഭക്ഷണത്തിൽ ഫ്രാങ്ക് ഗ്രിസ്‌വോൾഡ് തുമ്മിയതായും ഇത് അദ്ദേഹത്തിന്‍റെ സ്ഥിരം സ്വഭാവമാണെന്നും റിച്ചാർഡ് പറഞ്ഞു. ഇക്കാരണത്താൽ താൻ ഒരു പാട് തവണ ഭക്ഷണം കളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ഭക്ഷണം പാഴാക്കുന്നത് ഇഷ്ടമല്ല, ഫ്രാങ്കിനോട് എത്ര തവണ ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും ശ്രദ്ധിക്കാറില്ലെന്നും അതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ താൻ ഫ്രാങ്കിനെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നുവെന്നും റിച്ചാർഡ് പറഞ്ഞു. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.