
ഗണേഷ് പൂജാരി (42) | രേഖ (27)
ഉഡുപ്പി: മൊബൈൽ ഫോണിന് അടിമയെന്നാരോപിച്ച് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഉഡുപ്പി ജില്ലയിലെ ബ്രഹ്മവർ താലൂക്കിലെ ഹിലിയാന ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്ന രേഖ (27) യെ അരിവാൾകൊണ്ടാണ് പെയിന്‍റ് തൊഴിലാളിയായ ഭർത്താവ് ഗണേഷ് പൂജാരി (42) വെട്ടിക്കൊലപ്പെടുത്തിയത്. ഇയാളെ ശങ്കരനാരായണ പൊലീസ് അറസ്റ്റ് ചെയ്തു.
8 വർഷങ്ങൾക്കു മുൻപാണ് ഇരുവരും വിവാഹിതരായത്. രണ്ട് കുട്ടികളുമുണ്ട്. ദമ്പതികൾക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു എന്നും മദ്യത്തിനടിമയായ ഗണേഷ്, ഫോൺ ഉപയോഗത്തെച്ചൊല്ലി ഭാര്യയുമായി വഴക്കിടാറുണ്ടെന്നും പൊലീസ് പറയുന്നു. ഇത്തരത്തിൽ ജൂൺ 19ന് രാത്രി, വീട്ടിൽ തിരിച്ചെത്തിയ ഗണേഷ് രേഖയുമായി വഴക്കുണ്ടായി. തർക്കത്തിനിടെ അടുക്കളയിൽ സൂക്ഷിച്ച അരിവാൾ എടുത്ത് ഗണേഷ് ഭാര്യയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. രേഖ സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.
പിന്നാലെ ഒളിവിൽ പോയ ഇയാളെ കുന്ദാപുര സിഐ ജയറാം ഗൗഡ, ശങ്കരനാരായണ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ നസീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.