
ലക്നൗ: ഉത്തർപ്രദേശിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് സൈക്കിളിൽ മടങ്ങുകയായിരുന്ന വിദ്യാർഥിനി റോഡപകടത്തിൽ മരിച്ചു. പുറകിലൂടെ ബൈക്കിലെത്തിയവർ കുട്ടിയുടെ ദുപ്പട്ടയിൽ പിടിച്ച് വലിച്ചതിനെ തുടർന്ന് സൈക്കിളിന്‍റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് നിലത്തുവീണ പെൺകുട്ടിയുടെ മുകളിലൂടെ മറ്റൊരു ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. 17-കാരി സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഹരാപുർ മാർക്കറ്റിന് സമീപമായിരുന്നു അപകടം. വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ പെൺകുട്ടി ഒരു സുഹൃത്തിനൊപ്പം സൈക്കിളിൽ വരുന്നതും ബൈക്കിലെത്തിയ 2 പേർ കുട്ടിയുടെ ദുപ്പട്ടയിൽ പിടിച്ച് വലിക്കുന്നതും വ്യക്തമാണ്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി തൽക്ഷണം മരിച്ചെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അംബേദ്കർ നഗറിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് കാലിന് വെടിയുതിർത്ത് വീഴ്ത്തുകയായിരുന്നു.