ചങ്ങനാശേരി: മുൻ ഭാര്യ മറ്റൊരു യുവാവിനൊപ്പം താമസമാക്കിയതറിഞ്ഞ ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെ കുത്തിപ്പരുക്കേൽപ്പിച്ചു. യുവതിയുടെ ആദ്യ ഭർത്താവ് അസം ദേമാജി സ്വദേശി മധുജ ബറുവ (25) ആണ് ആക്രമണം നടത്തിയത്. ഗലു രുതരമായി പരുക്കേറ്റ അസം ദേമാജി സ്വദേശിനി മോസിനി ഗോഗോയിയെ (22) മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 2നു ചങ്ങനാശേരി വാഴൂർ റോഡിലെ ഒന്നാം നമ്പർ ബസ് സ്റ്റാൻഡിലാണു സംഭവം. എറണാകുളത്ത് സ്വകാര്യ ബോട്ടിലെ ജീവനക്കാരനാണ് മധുജ ബറുവ. യുവതി ഇയാളെ ഉപേക്ഷിച്ച് ഫാത്തിമാപുരത്ത് മറ്റൊരു ഇതരസംസ്ഥാന യുവാവിനൊപ്പമാണ് താമസം. സാധനങ്ങൾ വാങ്ങിയശേഷം താമസസ്ഥലത്തേക്ക് പോകാനായി സ്റ്റാൻഡിലെത്തിയപ്പോൾ മധുജ യുവതിയെ പിന്തുടർന്ന് എത്തുകയായിരുന്നു. തുടർന്ന് സ്റ്റാൻഡിനുള്ളിൽ തർക്കം ഉണ്ടാവുകയും കയ്യിൽ കരുതിയ കത്തിയെടുത്ത് മുൻഭാര്യയെ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു.