
ന്യൂഡൽഹി: ഡൽഹിയിൽ യുനാനി ഡോക്റ്റർ വെടിയേറ്റു മരിച്ച കേസിൽ വിശദാംശങ്ങൾ പുറത്തുവരുന്നു. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത രണ്ടു കൗമാരക്കാരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ ആശുപത്രിയിലെ നഴ്സിന്‍റെ ഭർത്താവാണ് ഡോക്റ്ററെ കൊല്ലാൻ ക്വൊട്ടേഷൻ തന്നതെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ.
ജാവേദ് അക്തർ എന്ന അമ്പതുകാരൻ ഡോക്റ്ററുമായി നഴ്സിന് വിവാഹേതര ബന്ധമുള്ളതായി ഭർത്താവ് സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിനു പ്രേരണയായതെന്നാണ് പൊലീസിന്‍റെ നിഗമനം. നഴ്സിന്‍റെ മകളുമായി പ്രേമത്തിലായ കൗമാരക്കാരനെ തന്നെയാണ് ക്വൊട്ടേഷൻ ഏൽപ്പിച്ചത്. ഡോക്റ്ററെ കൊന്നാൽ മകളെ വിവാഹം ചെയ്തു കൊടുക്കാം എന്നായിരുന്നു നഴ്സിന്‍റെ ഭർത്താവ് വാഗ്ദാനം ചെയ്തത്.
ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രതി പണം പിൻവലിച്ചിട്ടുമുണ്ട്. അതേസമയം, പ്രതിയുടെ മൊഴി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് അറിയിച്ചു.
പ്രതി പിസ്റ്റളുമായി നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും, ''2024ലെ ആദ്യത്തെ കൊലപാതകം'' എന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിലൂടെയാണ് പൊലീസിന് നിർണായക തുമ്പ് ലഭിച്ചത്.
സിസിടിവി പരിശോധിച്ചപ്പോൾ രണ്ടു കൗമരക്കാരും കൂളായി ഡോക്റ്ററുടെ ക്യാബിനിലേക്കു കയറി പോകുന്നതിന്‍റെയും നിസാരമായി വെടിവച്ചു കൊല്ലുന്നതിന്‍റെയും ദൃശ്യങ്ങളും ലഭിച്ചിരുന്നു.