
കോഴിക്കോട്: തൊട്ടില്‍പ്പാലത്തുനിന്ന് കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതലാണ് പെൺകുട്ടിയെ കാണാതായത്. കണ്ടെത്തുമ്പോൾ വിവസ്ത്രയാക്കി കാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നു. ഈ വീട്ടില്‍നിന്ന് എംഡിഎംഎ ലഹരിമരുന്നും കണ്ടെടുത്തിട്ടുണ്ട്.
കോളേജിലേക്ക് പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക വിവരം. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടി ഒരു സുഹൃത്തിനെ വിളിച്ച് ട്രാപ്പില്‍പ്പെട്ടു എന്ന് അറിയിച്ചിരുന്നു. ഈ സുഹൃത്താണ് പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കണ്ടെത്തിയത്.
ഈ പ്രദേശത്തു തന്നെയുള്ള, ലഹരിക്കടിമയായ യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്‍റെ സംശയം. പെൺകുട്ടിയെ കണ്ടെത്തിയ വീടും ഇയാളുടേതു തന്നെയാണ്. ഇയാളുടെ രക്ഷിതാക്കള്‍ വിദേശത്താണ്. വാതിലിന്‍റെ പൂട്ട് പൊളിച്ചാണ് പൊലീസ് അകത്തു കടന്നത്. പ്രതിക്കായി തെരച്ചില്‍ തുടരുന്നു. പൊലീസ് സംഘം മോചിപ്പിച്ച പെണ്‍കുട്ടി നിലവില്‍ ആശുപത്രിയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്റ്റർമാർ അറിയിച്ചു.